യുവതിയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ; പ്രതിഷേധം
കഴിഞ്ഞമാസം 29നാണ് നജുമയെ പ്രസവത്തിനായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവമുറിയിലേക്ക് മാറ്റിയെങ്കിലും കൃത്യമായ പരിചരണം കിട്ടിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.പതിനഞ്ച് മണിക്കൂറിന് ശേഷം കടുത്ത വേദനയും രക്തസ്രാവവും ഉണ്ടാകാന്‍ തുടങ്ങിയതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടുവെന്ന് ബന്ധുക്കള്‍ പറയുന്നു.ഇതിനിടയിൽ പ്രസവത്തിന് മുൻപ് കുഞ്ഞ് മരിച്ചു.
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു. ഫോറൻസിക് വിഭാഗം പൊലീസ് സർജൻ ഡോ. ലിസയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മ നജുമയും മരണമടഞ്ഞു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.

No comments