ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ
ന്യൂഡൽഹി: ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ ഏര്‍പ്പെടുത്തി. വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം പീഡനമല്ലെന്ന ഉത്തരവിനാണ് സ്റ്റേ ഏര്‍പ്പെടുത്തിയത്.
പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്.
31 വയസ്സുകാരന്‍ 12 വയസ്സുകാരിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ പിടിച്ചതായിരുന്നു കേസ്. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയിരുന്നില്ല. ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പായിരുന്നു ചുമത്തിയത്. ഒരു വര്‍ഷത്തെ തടവുശിക്ഷയും നല്‍കി. പോക്‌സോ ചുമത്തിയിരുന്നെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ശിക്ഷ ലഭിക്കുമായിരുന്നു.
ത്വക്കിനുപുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമ വിഭാഗത്തില്‍പ്പെടുത്തി പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു. പോക്സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയും തമ്മില്‍ ബന്ധമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.
No comments