Breaking News

കണ്ണൂർ പാപ്പിനിശ്ശേരിയിൽ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി

Pixabay 
കണ്ണൂർ: പാപ്പിനിശ്ശേരി തുരുത്തിയിൽ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി. ദേശീയപാത സ്ഥലമെടുപ്പിൻ്റെ സർവ്വേക്കിടെയാണ് നാട്ടുകാരൻ്റെ ഭീഷണി. സ്ഥലമെടുപ്പിനെതിരെ ഇവിടെ വർഷങ്ങളായി കുടിൽകെട്ടി സമരം തുടരുകയാണ്. തുരുത്തി സമര സമിതിയുടെ ശക്തമായ പ്രതിഷേധമുള്ളതിനാൽ കനത്ത പൊലീസ് സന്നാഹത്തോടെയാണ് സ്ഥലം അളക്കലിനായി ദേശീയപാത അധികൃതർ എത്തിയത്.

രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികൾ പ്രദേശത്ത് നടക്കുന്നുണ്ട്. സമ്മതം നൽകിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യഘട്ടത്തിൽ അളക്കുന്നത്. പിന്നീട് ഉച്ചയോടുകൂടിയാണ് മറ്റ് ഭാഗങ്ങൾ അളക്കുന്നതിലേക്ക് കടന്നത്. ഈ സമയത്തായിരുന്നു പ്രദേശവാസിയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ വൈകിട്ട് തളിപ്പറമ്പ് ആർഡിഒ സൈമൺ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിലെ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

അതെ സമയം, ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന തുരുത്തി പട്ടികജാതി കോളനി നിവാസികൾ നടത്തുന്ന കുടിൽകെട്ടി സമരം ആയിരം ദിവസത്തിലേക്ക് എത്തുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി ആഘാത പഠനം നടത്താതെയും, അലൈൻമെന്റ് പുനപരിശോധിക്കണമെന്ന സംസ്ഥാന പട്ടികജാതി കമ്മിഷന്റെ നിർദേശം നടപ്പിലാക്കാതെയുമാണ് ദേശീയ പാത വികസിപ്പിക്കുന്നതെന്നുമാണ് സമരസമിതിയുടെ ആരോപണം. കോളനിയിലെ ചിലർ ഭൂമി വിട്ടു നൽകാൻ തയ്യാറാണെന്ന നാഷണൽ ഹൈവേ അതോറിറ്റിയുടെ വാദം വ്യാജമാണെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. 

No comments