പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരം
കൊച്ചി: അങ്കമാലിയില്‍ സ്വന്തം പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകുഞ്ഞ് ചികിത്സയിൽ കഴിയുന്നത്.
തലച്ചോറില്‍ ചതവും രക്തസ്രാവവുമുണ്ടെന്ന് ഡോ. സോജന്‍ ഐപ്പ് അറിയിച്ചു.കുട്ടി കട്ടിലില്‍നിന്ന് വീണെന്നാണ് ആദ്യം പറഞ്ഞത്. പരുക്കിന്‍റെ ലക്ഷണം കണ്ടപ്പോള്‍ സംശയം തോന്നിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് പൊലീസില്‍ അറിയിച്ചതെന്നും ഡോക്ടർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അങ്കമാലി ജോസ്പുരത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശി ഷൈജു തോമസ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തലക്കടിച്ചും കട്ടിലിലേക്ക് എറിഞ്ഞുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയോടുള്ള സംശയവും, പെൺകുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യവുമാണ് ഈ ക്രൂര കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ നിലയിൽ ആദ്യം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും പ്രവേശിപ്പിച്ചത്.
No comments