Breaking News

പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍


കണ്ണൂർ: പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു മാസത്തിനകം ഡിവൈഎസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹൻദാസ് കണ്ണൂർ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണവിധേയനായ ഡോക്ടറും കമ്മീഷനു വിശദീകരണം സമർപ്പിക്കണം. 

തലശ്ശേരി കോടതിക്ക് സമീപമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും  ഡോക്ടറുടെയും അനാസ്ഥ കാരണമാണ് അമ്മയും കുഞ്ഞും മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മുഴപ്പിലങ്ങാട് എകെജി റോഡ് സ്വദേശിനി ഷഫ്‌നയെ ഈ മാസം പത്തിനാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ഷഫ്‌ന കുഞ്ഞിന് ജന്മം നൽകി. ഇതിന് പിന്നാലെ ഇരുവരുടെയും ആരോഗ്യനില വഷളായി. കണ്ണൂരിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

പ്രസവത്തിനിടയിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ആശുപത്രി അധികൃതർ കുഞ്ഞിന്റെ തലയിൽ രക്തം കട്ടപിടിച്ച കാര്യം മറച്ചുവെച്ചെന്നും ശസ്ത്രക്രിയ നടത്തിയതിൽ അസ്വഭാവികതയുണ്ടെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ എടക്കാട് പോലീസ് സ്റ്റേഷനിലും മനുഷ്യാവാശ കമ്മീഷനിലുമടക്കം ബന്ധുക്കൾ പരാതി നൽകിയിരുന്നു.എന്നാൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. അമിതമായ രക്തസ്രാവമുണ്ടായിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു

No comments