102 ദിവസങ്ങൾക്ക് ശേഷം ന്യൂസിലൻഡിൽ വീണ്ടും കോവിഡ്: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ തന്നെ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ന്യൂസിലന്‍ഡില്‍ 102 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനാണു സൗത്ത് ഓക്ക്‌ലന്‍ഡിലെ ഒരു കുടുംബത്തിലെ നാലോളം പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് കണ്ടെത്തിയതായി അറിയിച്ചത്.
വീണ്ടും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ന്യൂസിലാൻഡ് സർക്കാർ ഓക്ക്‌ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാവരോടും വീടുകളില്‍ കഴിയാനും സുരക്ഷിതരായിരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഓക്ക്‌ലന്‍ഡില്‍ രോഗം ബാധിച്ചവര്‍ക്ക് എവിടെനിന്നാണ് രോഗബാധയേറ്റതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മൂന്ന് ദിവസത്തേക്ക് ലെവൽ മൂന്ന് പ്രകാരമാണ് ഇപ്പോൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിട്ടുള്ളത്.രാജ്യത്തിനകത്ത് സാമൂഹ്യ വ്യാപനം വഴി രോഗമില്ലാത്ത നൂറ് ദിവസങ്ങളാണ് ന്യൂസിലന്‍ഡ് കയിഞ്ഞ ഞായറാഴ്ച പൂര്‍ത്തിയാക്കിയത്. രാജ്യത്ത് ആദ്യമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കൊറോണാ വൈറസിനെ നേരിടാന്‍ ശക്തമായ നടപടികള്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. വ്യാപകമായ പരിശോധനകള്‍ നടത്തി, സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയ അനവധി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ പ്രത്യേകമായി കണ്ടെത്തുകയും സർക്കാർ തന്നെ ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും ചെയ്തു. രോഗവ്യാപനം വര്‍ധിക്കുന്നതിന് മുമ്പ് തന്നെ ന്യൂസിലന്‍ഡില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
No comments