Breaking News

കോവിഡ് വാക്സിൻ നാളെ എത്തും; വിതരണത്തിന് ഒരുങ്ങി കേരളം

തിരുവനന്തപുരം: ആദ്യഘട്ട കോവിഡ് വാക്സീൻ നാളെ കേരളത്തിലെത്തും. കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക.  10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളില്‍ നിന്നാകും ജില്ലകളിലേക്ക് വാക്സീൻ എത്തിക്കുക.

133 കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതമുണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പത്​ കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍വരെ വിവിധ ആശുപത്രികളെയും ആയുഷ് മേഖലയെയും സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്​റ്റിങ്​ ഏര്‍പ്പെടുത്തും.

ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലും വെയിറ്റിങ്​ ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക. ജീവനക്കാരുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ കോവിഡ്​ വാക്​സിനേഷൻ കേന്ദ്രങ്ങൾ:

1. കണ്ണൂർ ജനറൽ മെഡിക്കൽ കോളജ്​

2. കണ്ണൂർ ജില്ല ആശുപത്രി

3. ഇരിട്ടി താലൂക്കാശുപത്രി

4. പാനൂർ താലൂക്കാശുപത്രി

5. മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രം

6. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം

7. കതിരൂർ എഫ്.എച്ച്.സി

8. തേർത്തല്ലി എഫ്.എച്ച്.സി

9.സർക്കാർ ആയുർവേദ ആശുപത്രി ചെറുകുന്ന്

ജില്ലയിൽ 109 കേന്ദ്രങ്ങളിൽ ഇതിനോടകം കുത്തിവെപ്പ് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി 100 കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് നടത്തും.

No comments