Breaking News

ശ്രദ്ധിക്കുക; ആപ്പ് വഴിയുള്ള 'വായ്പ ചതിയിൽ' വീഴരുത്

Facebook Page 
വ്യാജ ഇൻസ്റ്റന്റ് ഓൺലൈൻ ലോൺ ദാതാക്കൾ കളം നിറയുന്ന പശ്ചാത്തലത്തിൽ പുതിയ ഓൺലൈൻ 'കെണി'യ്ക്കെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്. നിത്യവും നൂറുകണക്കിന് പേരാണ് ഓൺലൈൻ ലോൺ ആപ്പുകാരുടെ കെണിയിൽ അകപ്പെടുന്നത്.  കോവിഡ് മഹാമാരി വരുത്തിവച്ച തൊഴിൽ നഷ്ടവും സാമ്പത്തിക ദുരിതവും കാരണം പലരും എളുപ്പത്തിൽ  തട്ടിപ്പുകാരുടെ വലയിൽ വീഴുകയാണെന്ന് പോലീസ് ചൂണ്ടികാട്ടി.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത്തരം നിരവധി ആപ്പുകൾ ലഭ്യമാണ്. ഇവയിൽ ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും ആർബിഐയുടെ എൻബിഎഫ്സി (Non-Banking Financial Company ) ലൈസൻസ് ഇല്ലാത്തവരാണ്. ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകൾക്ക് 20% മുതൽ 40% വരെയുള്ള കൊള്ളപ്പലിശയും  10 - 25 % പ്രോസസ്സിംഗ് ചാർജ്ജുമാണ് ഈടാക്കുന്നത്. കേവലം ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും സോഫ്റ്റ് കോപ്പികൾ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂ.

തിരിച്ചടവ് മുടങ്ങുമ്പോൾ ഇവർ പല രീതിയിൽ ഉപയോക്താക്കളെ ഭീഷണിപ്പെടുത്താൻ ആരംഭിക്കും. തിരിച്ചടവ് വീഴ്ചക്ക് 1 മുതൽ 3 ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും  ഇവരുടെ മറ്റൊരു തട്ടിപ്പ് രീതിയാണ്.  തട്ടിപ്പിനിരയാവുന്നവർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ യാതൊന്നും ശ്രദ്ധിക്കാതെ വായ്‌പ്പാ ആപ്പുകാർ  ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകുന്നു. ഇതുവഴി സ്വകര്യ വിവരങ്ങൾ ചോർത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോൺ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാർക്ക് അവസരം ലഭിക്കുന്നു. അതിനാൽ ഇത്തരത്തിൽ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കുന്നത് ഒഴിവാക്കാൻ പോലീസ് നിർദ്ദേശിക്കുന്നു.

സാധാരണക്കാരുടെ ഡിജിറ്റൽ നിരക്ഷരത മുതലെടുത്ത് വൻതട്ടിപ്പ് നടത്തുന്ന ഇത്തരം ലോൺ കമ്പനികൾക്കെതിരെ ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിൽ മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച്    ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാവുന്നതാണ്.

No comments