പോളിയോ മരുന്ന് വിതരണം നാളെ; കർശന മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി
ബൂത്തുകളിലുള്ള എല്ലാ വാക്‌സിനേറ്റര്‍മാരും എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. ഇന്‍ഫ്‌ളുവന്‍സ പോലുള്ള രോഗങ്ങള്‍, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ കുട്ടിക്കും വാക്‌സിന്‍ കൊടുക്കുന്നതിനു മുമ്പും കൊടുത്തതിനു ശേഷവും വാക്‌സിനേറ്റര്‍ കൈകള്‍ അണുവിമുക്തമാക്കേണ്ടതാണ്.
കോവിഡ് ബാധിതരുടെ വീട്ടിലെ കുട്ടികള്‍ അറിയുവാന്‍
കോവിഡ് നിരീക്ഷണത്തില്‍ ആരെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ ആ വീട്ടിലെ കുട്ടിക്ക് നിരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷം പോളിയോ തുള്ളി മരുന്ന് നല്‍കേണ്ടതാണ്. കോവിഡ് പോസിറ്റീവായ ആളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവ് ആയതിനുശേഷം 14 ദിവസം കഴിഞ്ഞ് തുള്ളി മരുന്ന് നല്‍കാവുന്നതാണ്. അഞ്ചുവയസില്‍ താഴെയുള്ള കോവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് പരിശോധനാഫലം നെഗറ്റീവായി നാല് ആഴ്ചയ്ക്ക് ശേഷം മാത്രമേ പോളിയോ തുള്ളിമരുന്ന് നല്‍കാവൂ.
പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തനം
രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തനസമയം.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
ഒരു സമയം 5 കുട്ടികളില്‍ കൂടുതല്‍ ബൂത്തില്‍ ഉണ്ടാകുവാന്‍ അനുവദിക്കുന്നതല്ല. അതിനാല്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി നല്‍കിയിട്ടുള്ള സമയ പ്രകാരം കുട്ടികളെ ബൂത്തില്‍ എത്തിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. ബൂത്തിലുള്ളവര്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്. തുള്ളിമരുന്ന് കൊടുക്കുവാനായി കുട്ടിയുടെ കൂടെ ഒരാളെ മാത്രമേ ബൂത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടിയുടെ കൂടെ വരുന്നവരെല്ലാം മാസ്‌ക് ധരിക്കേണ്ടതാണ്. നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ പോളിയോ ഇമ്മ്യൂണൈസേഷന്‍ ബൂത്തില്‍ എത്തുവാന്‍ പാടുള്ളതല്ല.
60 വയസിനുമേല്‍ പ്രായമുള്ളവരും കുട്ടികളെ വാക്‌സിന്‍ എടുക്കാന്‍ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ടതാണ്. കുട്ടികളും രക്ഷകര്‍ത്താക്കളും ബൂത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും വീട്ടിലെത്തയയുടനേയും കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്. കൂടാതെ തുള്ളി മരുന്ന് നല്‍കുമ്പോള്‍ ഡ്രോപ്പര്‍ കുട്ടിയുടെ വായില്‍ സ്പര്‍ശിക്കാത്ത വിധത്തില്‍ കുട്ടിയെ ശരിയായി ഇരുത്തുവാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
No comments