ലഹരി മണക്കുന്ന ദുരൂഹ മരണങ്ങൾ: തലശ്ശേരിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കണമെന്ന് ആവശ്യം
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മെയിന്‍ റോഡ് ആലി ഹാജി പളളിക്ക് സമീപമുളള കെട്ടിടത്തിനടുത്താണ് ഫർബൂലിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് സമീപം മയക്കുമരുന്ന് കുത്തിവെക്കാനായി ഉപയോഗിക്കുന്ന സിറിഞ്ചും കണ്ടെത്തിയിരുന്നു. ഫർബൂലിന്റെ മരണത്തിന് പിന്നിൽ ലഹരിമാഫിയ സംഘവുമായി ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ ആപോപണം. ഫർബൂലിന്റെത് മാത്രമല്ല, കഴിഞ്ഞ നാല് വർഷത്തിനിടെ നഗരത്തിൽ നടന്ന ദുരൂഹമരണങ്ങൾക്ക് പിന്നിൽ മയക്കുമരുന്ന് സംഘങ്ങളുടെ പങ്കുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. മരിച്ച ഫർബൂലിന്റെ സുഹൃത്തുക്കളിൽ ചിലർ സ്ഥിരം മയക്കുമരുന്നിന് അടിമകളും മാഫിയ ബന്ധമുളളവരുമാണെന്ന് പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇത്തരം ലോബികൾക്കെതിരെ സംസാരിച്ച സത്താർ മുരിക്കോളി സംശയകരമായ സാഹചര്യത്തിൽ മരിച്ചതടക്കമുളള സംഭവങ്ങൾ അന്വേഷണ വിധേയമാക്കണമെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു.
തലശ്ശേരി ടൗണിലും തീരപ്രദേശങ്ങളിലും അടുത്തകാലത്തായി മയക്കുമരുന്ന് വിൽപന വ്യാപകമാണ്. യുവാക്കളാണ് ആവശ്യക്കാരിൽ ഏറെയും. ഇവയുടെ വിൽപനക്കാരെക്കുറിച്ച് പൊലീസ്-എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് ധാരണയുണ്ടെങ്കിലും നിയമത്തിലെ പഴുതുകളും ജാമ്യ വ്യവസ്ഥകളിലെ ഇളവുകളും വിനിയോഗിച്ച് ലഹരി വിൽപനയും കടത്തലും വർധിച്ചു വരികയാണ്.പുതിയ തലമുറ കഞ്ചാവും കടന്ന് രാസ ലഹരികൾ തേടിപ്പോകുന്നതിന്റെ വിവരങ്ങളാണ് ഏതാനും മാസങ്ങളായി പുറത്തു വരുന്നത്. വിവാഹപ്പാർട്ടികളിലും മരണവീടുകളിലും പോലും മദ്യം ഈ രാസ ലഹരികളിലേക്കു മാറിയിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ദുരൂഹ സാഹചര്യത്തിൽ കൂട്ടംകൂടുന്നവർ മുതൽ ഹോംസ്റ്റേകളിലും ഹോട്ടൽ മുറികളിലും വരെ ഇത് ഉപയോഗിച്ചു തീർക്കുകയാണ്.
കഴിഞ്ഞ ദിവസം തലശ്ശേരി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ, ലഹരിക്കടത്ത് കേസിൽ പത്ത് വർഷം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തു വന്നയാളുമായി, നടത്തിയ ജനകീയ വിചാരണയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത് . കഞ്ചാവ്, ബ്രൗൺ ഷുഗർ തുടങ്ങിയ ലഹരി വസ്തുക്കളെല്ലാം തലശേരിയിലെത്തുന്ന വഴികളും വിൽപ്പന നടത്തുന്ന ആളുകളുടെ പേരുകളും ഇയാൾ വിചാരണയ്ക്കിടെ വിശദീകരിക്കുന്നുണ്ട് . ലഹരി ഉപയോഗിക്കുന്ന നിരവധി യുവാക്കളുടെ പേര് വിവരങ്ങളും ഇയാൾ പറയുന്ന രംഗം വീഡിയോയിലുണ്ട്. അതേ സമയം, നഗരത്തെ ലഹരിവിമുക്തമാക്കാൻ നഗരസഭാ കൗൺസിലർ ഫൈസൽ പുനത്തിലിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മക്ക് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു വരികയായിരുന്നുവെന്നും വിലപ്പെട്ട വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ലഹരി മാഫിയയെ ഇല്ലാതാക്കാൻ ശക്തമായ നടപടികളുമായി മുൻപോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. തലശേരിയിൽ പിടിമുറുക്കിയ ലഹരി മാഫിയക്കെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ബോധവൽക്കരണ സമ്മേളനവും പദയാത്രയും നടത്തിയിരുന്നു.
ജില്ലയിലെ കിഴക്കൻ മലയോപ്രദേശങ്ങളിലും ലഹരിസംഘങ്ങളുടെ നെറ്റ്വർക്ക് വ്യാപകമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിലേറെയും 15 നും 25 നും ഇടയിൽ പ്രായമുളളവരാണെന്നും യുപി സ്കൂൾ വിദ്യാർഥികളെ വരെ കഞ്ചാവ് കടത്തുകാരായി ഉപയോഗിക്കുന്നെന്നും വിവിധ അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മലയോര ഗ്രാമങ്ങളിലേക്ക് കഞ്ചാവ് ഏറെ എത്തുന്നത് വയനാട് വഴിയാണ്. കുട്ട, വീരാജ്പേട്ട പ്രദേശങ്ങളിലൂടെയാണ്. മൈസുരു, ബാംഗ്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിപണന ശൃംഖലയുളളത്. മലയോര മേഖലയിലെ ഉൾ ഗ്രാമങ്ങളിൽ സംഭരണ സൗകര്യം കൂടുതൽ ഉള്ളതും ലഹരി മരുന്ന് ലോബിക്ക് സൗകര്യമാകുന്നു. അഞ്ചു വർഷത്തിനുള്ളിൽ മലയോര മേഖലയിൽ കഞ്ചാവ് വിൽപനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണത്തിൽ പത്ത് ഇരട്ടി വർധന ഉണ്ടായിട്ടുണ്ട് എന്നും അന്വേഷണ ഏജൻസികൾ പറയുന്നു.
കഞ്ചാവിനും ബ്രൗൺ ഷുഗറിനുമൊപ്പം മോർഫിൻ, ക്ലോറോഫോം എന്നിവയും വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് മോർഫിൻ ഗുളികകൾ മലബാറിൽ എത്തുന്നത്. കേരളത്തിൽ മോർഫിന് മെഡിക്കൽ ഷോപ്പുകളിൽ കർശന നിയന്ത്രണമാണുള്ളത്. എന്നാൽ കർണാടകയിൽ ഓൺലൈൻ ഫാർമസിയുടെ മറവിലാണ് മോർഫിൻ കച്ചവടം നടക്കുന്നത്. ബേക്കറി വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ചിലർ മോർഫിൻ ഉൾപ്പെടെയുള ലഹരിക്കടത്തിന് പിന്നിലുളളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Source- Online Medias

No comments